ഉള്ളടക്കത്തിലേക്ക് പോകുക

വാർത്താകേരളം

ഓൺലൈൻ വാർത്താപത്രിക

ഇന്നത്തെ വാർത്തകൾ
  • കേന്ദ്ര ഏജൻസികൾ സംസ്ഥാനത്തെ സർവ്വകലാശാലകൾക്ക്‌ നൽകിയ ഉയർന്ന റാങ്കിങ്ങിനെ അപഹസിച്ച്‌ ഗവർണർ ആരിഫ്‌ മുഹമ്മദ്‌ ഖാൻ. ‘റേറ്റിങ്‌ ഒപ്പിക്കാൻ സർവ്വകലാശാലകൾക്ക്‌ കഴിയും. അത്‌ പൊതു മാനദണ്ഡമായി കണക്കാക്കാനാകില്ല.’ കൊച്ചിയിൽ മാധ്യമപ്രവർത്തകരോട്‌ ഗവർണർ പറഞ്ഞു. കേന്ദ്ര റാങ്കിങ്ങ്‌ ആണെന്ന്‌ ശ്രദ്ധയിൽപെടുത്തിയപ്പോൾ കേന്ദ്രസർക്കാർ നേരിട്ട്‌ ഒരു അക്രഡിറ്റേഷനും നൽകുന്നില്ലെന്നായിരുന്നു ചാൻസലർ കൂടിയായ ഗവർണറുടെ വാദം. എൻഐആർഎഫ്, നാക് തുടങ്ങിയവ കേന്ദ്ര അക്രഡിറ്റേഷനാണെന്ന്‌ ചൂണ്ടിക്കാട്ടിയെങ്കിലും ഗവർണർ പ്രതികരിച്ചില്ല. കേരള, എംജി സർവകലാശാലകളിൽ അധ്യാപകരില്ലാത്തതാണു യഥാർഥ ആശങ്കയെന്നും അക്രഡിറ്റേഷനല്ലെന്നും ഗവർണർ പറഞ്ഞു.
  • ആൾക്കൂട്ടത്തിന്‍റെ അഭ്യർഥനയെത്തുടർന്ന് രാജി തീരുമാനത്തിൽ നിന്ന് പിന്മാറുന്നെന്ന് മണിപ്പൂർ മുഖ്യമന്ത്രി എൻ. ബിരേൻ സിങ്. ആയിരക്കണക്കിന് പേരാണ് ബിരേൻ സിങ്ങിന് പിന്തുണ പ്രഖ്യാപിച്ച് റോഡുകളിലും മുഖ്യമന്ത്രിയുടെ വസതിക്കു മുൻപിലുമായി തടിച്ചു കൂടിയത്. മുഖ്യമന്ത്രിക്ക് പിന്തുണ പ്രഖ്യാപിച്ചെത്തിയവർ രാജിക്കത്ത് വലിച്ചു കീറി. അതോടെ ബിരേൻ സിങ് തീരുമാനത്തിൽ നിന്ന് പിന്മാറുകയാണെന്ന് പ്രഖ്യാപിച്ചതോടെ രാജി നാടകത്തിന് തിരശീല വീണു.
  • മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സംസ്ഥാന ഗവർണർ അനസൂയ യുകെയുമായി രാഹുൽ കൂടിക്കാഴ്ച നടത്തി. സമാധാനത്തിനു വേണ്ടി എന്തു ചെയ്യാനും താൻ തയാറാണ്. അക്രമത്തിലൂടെ പ്രശ്നപരിഹാരം സാധ്യമല്ല. എല്ലാവരും സമാധാനം നില നിർത്താനായി ശ്രമിക്കണമെന്ന് താൻ ആവശ്യപ്പെടുകയാണെന്നും രാഹുൽ ഗവർണറുമായുള്ള കൂടിക്കാഴ്ച്ചയ്ക്കു ശേഷം പറഞ്ഞു.
  • ചാലക്കുടിയിൽ ലഹരി മരുന്നുമായി അറസ്റ്റ് ചെയ്ത ബ്യൂട്ടി പാർലർ ഉടമ നിരപരാധി. പരിശോധനയിൽ പിടിച്ചെടുത്തത് ലഹരിമരുന്നല്ലെന്ന് വ്യക്തമായി. കേസിൽ അറസ്റ്റിലായ ഷീല രണ്ടരമാസത്തോളമാണ് ജയിലിൽ കഴിഞ്ഞത്. 'ഷി സ്റ്റെയിൽ' ബ്യൂട്ടി പാർലറിന്‍റെ ഉടമയായ ഷീലയെ ഒരു ലക്ഷം രൂപയുടെ 12 എൽഎസ്ഡി സ്റ്റാംപുമായി പിടികൂടിയെന്നായിരുന്നു എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചത്.
  • സംസ്ഥാനത്ത് വാഹനങ്ങളുടെ പുതുക്കിയ വേഗപരിധി ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. ഇരുചക്രവാഹനങ്ങൾക്ക് നഗര റോഡിൽ 50 കീലോമീറ്ററും മറ്റെല്ലാ റോഡുകളിലും 60 കീലോമീറ്റർ വരെയാണ് വേഗപരിധി. 9 സീറ്റ് വരെയുള്ള വാഹനങ്ങൾക്ക് 6 വരി ദേശീയപാതയിൽ 110 കീലോമീറ്റർ, 4 വരി ദേശീയപാതയിൽ 100 കീ.മീ, മറ്റ് ദേശീയ പാത, നാലുവരി സംസ്ഥാനപാത എന്നിവിടങ്ങളിൽ 90 കീ.മീ, മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 80 കീ.മീ, മറ്റു റോഡുകളിൽ 70 കീ.മീ, നഗര റോഡുകളിൽ 50 കീ.മീ എന്നിങ്ങനെയാണ് പരമാവധി വേഗപരിധി.
  • ഏകീകൃത സിവില്‍ കോഡിനെ കുറിച്ച് പെട്ടെന്ന് ചര്‍ച്ച ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍ കേന്ദ്ര ഭരണകക്ഷിയായ ബിജെപിയുടെ തെരഞ്ഞെടുപ്പ് അജണ്ടയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതു സംബന്ധിച്ചുയരുന്ന ഏത് ചര്‍ച്ചയും രാജ്യത്തിന്‍റെ ബഹുസ്വരതയെ തകര്‍ക്കാനും ഭൂരിപക്ഷ ആധിപത്യം സ്ഥാപിക്കാനുമാണെന്ന് സംശയിക്കുന്നവരെ കുറ്റപ്പെടുത്താന്‍ കഴിയില്ല. രാജ്യത്തെ സാംസ്കാരിക വൈരുധ്യങ്ങളെ ഇല്ലാതാക്കി 'ഒരു രാഷ്ട്രം ഒരു സംസ്കാരം' എന്ന ഭൂരിപക്ഷ വര്‍ഗ്ഗീയ അജണ്ട നടപ്പാക്കാനുള്ള പദ്ധതിയായി മാത്രമേ ഈ നീക്കത്തെ കാണാനാകുവെന്നും അദ്ദേഹം പറഞ്ഞു.
  • ഈ അക്കാഡമിക് വര്‍ഷാവസാനത്തോടെ 500 പ്രീ-പ്രൈമറി സ്കൂളുകളെക്കൂടി മാതൃകാ പ്രീ-സ്കൂളുകളാക്കി മാറ്റാന്‍ കഴിയുമെന്നു മന്ത്രി വി. ശിവൻകുട്ടി. ഇതിനകം സംസ്ഥാനത്തെ 650 പ്രീ-പ്രൈമറി സ്കൂളുകളെ മാതൃകാ പ്രീ-പ്രൈമറി സ്കൂളുകളാക്കി മാറ്റാനായി. എല്ലാ പ്രീ-പ്രൈമറികളിലും സംഘടിപ്പിക്കുന്ന കഥോത്സവം 2023 ന്‍റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
  • കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. വി. ഷിനിലാലിന്‍റെ സമ്പർക്ക ക്രാന്തി മികച്ച നോവലിനുള്ള പുരസ്കാരം സ്വന്തമാക്കി. ഡോ. എം.എം. ബഷീർ,എൻ. പ്രഭാകരൻ എന്നിവർ വിശിഷ്ടാംഗത്വം നേടി. ശ്രീകൃഷ്ണപുരം കൃഷ്ണൻകുട്ടി, ഡോ.പള്ളിപ്പുറം മുരളി, ജോൺ സാമുവൽ, കെ.പി.സുധീര, ഡോ. രതി സക്സേന, ഡോ. പി.കെ. സുകുമാരൻ എന്നിവർ‌ക്കാണ് സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരങ്ങൾ നൽകിയിരിക്കുന്നത്. ബി.ആർ.പി. ഭാസ്കറിന്‍റെ ന്യൂസ് റൂമം മികച്ച ആത്മകഥ. മികച്ച ചെറുകഥ പി.എഫ്. മാത്യൂസിന്‍റെ മുഴക്കം, മികച്ച കവിത എൻ,ജി. ഉണ്ണികൃഷ്ണന്‍റെ കടലാസു വിദ്യ, മികച്ച നാടകം എമിൽ മാധവിയുടെ കുമരു. സാഹിത്യ വിമർശന പുരസ്കാരം എസ്. ശാരദക്കുട്ടിയുടെ എത്രയെത്ര പ്രേരണകൾ, യാത്രാവിവരണം സി. അനൂപിന്‍റെ ദക്ഷിണാഫ്രിക്കൻ യാത്രാപുസ്തകം, ഹരിത സാവിത്രിയുടെ മുറിവേറ്റവരുടെ പാതകൾ എന്നിവയും നേടി. കെ. ശ്രീകുമാറിന്‍റെ ചക്കരമാമ്പഴത്തിനാണ് മികച്ച ബാലസാഹിത്യ പുരസ്കാരം.
  • എറണാകുളം -വേളാങ്കണ്ണി പ്രത്യേക പ്രതിവാര എക്‌സ്പ്രസ് തീവണ്ടിയുടെ സര്‍വീസ് ഓഗസ്റ്റ് അഞ്ച് വരെ നീട്ടി റെയില്‍വേ.
  • പ്ലസ് വണ്‍ പ്രവേശനത്തിന്‍റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ മൂന്നാമത്തേതും അവസാനത്തേതുമായ അലോട്ട്മെന്‍റ് റിസൽറ്റ് ജൂലൈ 1ന് രാവിലെ പ്രസിദ്ധീകരിക്കും. പ്രവേശനം ജൂലൈ 1ന് രാവിലെ 10 മുതല്‍ 4ന് വൈകിട്ട് 4 വരെ നടക്കും. അലോട്ട്മെന്‍റ് വിവരങ്ങള്‍ www.hscap.kerala.gov.in ലെ Candidate Login-SWS ൽ Third Allot Results എന്ന ലിങ്കില്‍ ലഭിക്കും.
  • കൊച്ചിയിൽ മാധ്യമ പ്രവർത്തകയ്ക്ക് ലൈംഗികച്ചുവയുള്ള സന്ദേശമയച്ചെന്ന പരാതിയിൽ പിഡിപി സംസ്ഥാന ജനറൽ സെക്രട്ടറി നിസാർ മേത്തറെ പൊലീസ് അറസ്റ്റ് ചെയ്തു. സ്ത്രീകളോട് അശ്ലീലച്ചുവയുള്ള സംസാരം, സമൂഹമാധ്യമങ്ങൾ വഴിയുള്ള അധിക്ഷേപം എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ്. കടവന്ത്ര പൊലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
  • പ്ലസ്‌ടു കോഴക്കേസിൽ മുസ്ലീം ലീഗ് നേതാവ് കെ.എം. ഷാജിക്കെതിരേ കേരളം സുപ്രീംകോടതിയിൽ. വിജിലൻസ് രജിസ്റ്റർ ചെയ്ത എഫ്ഐആർ ഹൈക്കോടതി റദ്ദാക്കിയ സാഹചര്യത്തിലാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഷാജിക്കെതിരേ അന്വേഷണം നടത്താൻ അനുവദിക്കണമെന്നാണ് കേരളത്തിന്‍റെ ആവശ്യം. പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയതെന്നും കോഴ നൽകിയിട്ടുണ്ടെന്ന് സ്കൂൾ മാനേജർ, മജിസ്ട്രേറ്റിന് മുമ്പാകെ നൽകിയ രഹസ്യ മൊഴിയിൽ സമ്മതിച്ചിട്ടുണ്ടെന്നും കേരളം സുപ്രീംകോടതിയിൽ ഫയൽ ചെയ്ത ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
  • മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കുന്നത്തു നാട് എംഎൽഎ വി. ശ്രീനിജൻ അപകീർത്തി കേസ് നൽകിയതിനു പുറകേയാണ് ഷാജൻ സ്കറിയ മുൻകൂർ ജാമ്യത്തിനായി അപേക്ഷ നൽകിയത്.
  • വയനാട്ടിൽ പനി മരണം. കണിയാമ്പറ്റ അമ്പലമൂട് കോളനിയിലെ വിനോദിന്‍റെ മൂന്നു വയസുകാരനായ ലിഭിജിത്ത് ആണ് മരിച്ചത്. ഒരാഴ്ച്ചക്കിടെ ജില്ലയിൽ പനി ബാധിച്ച് മരിക്കുന്ന രണ്ടാമത്തെ കുട്ടിയാണ് ലിഭിജിത്ത്. ഒരാഴ്ച്ചയായി കുട്ടിക്ക് പനിയും വയറിളക്കവുമുണ്ടായിരുന്നു. പനി മൂർച്ഛിച്ചതോടെ മാനന്തവാടി ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും രക്ഷിക്കാനായില്ല.
  • പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്ന് 5 സീറ്റുകൾ പ്രതീക്ഷിക്കുന്നതായി ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ പ്രകാശ് ജാവദേക്കർ. സുരേഷ് ഗോപിയുടെ കേന്ദ്ര മന്ത്രിസ്ഥാനത്തിന്‍റെ കാര്യത്തിൽ പ്രധാനമന്ത്രിയും മറ്റു മുതിർന്ന നേതാക്കളും ചേർന്ന് തീരുമാനമെടുക്കുമെന്നും അതിൽ അഭ്യൂഹങ്ങൾക്കില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
  • മുസ്‌ലിം ലീഗുമായി ഒന്നിച്ചു പോകാൻ ആഗ്രഹിക്കുന്നുവെന്ന കാന്തപുരം അബൂബക്കർ മുസ്ലിയാരുടെ പ്രസ്താവനയ്ക്കു പിന്നാലെ, കാന്തപുരത്തെ സ്വാഗതം ചെയ്തു കൊണ്ട് മുസ്‌ലിം ലീഗ്. ന്യൂനപക്ഷ സംഘടനകൾ ഒന്നിച്ചു നിൽക്കേണ്ടത് കാലഘട്ടത്തിന്‍റെ ആവശ്യമാണെന്നും കാന്തപുരത്തിന്‍റെ സഹകരണം ലീഗ് ആഗ്രഹിക്കുന്നതാണെന്നും ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.
  • ഓപ്പറേഷൻ തി‍യെറ്ററിൽ ഹിജാബ് ധരിക്കാൻ അനുവദിക്കണമെന്ന മെഡിക്കൽ വിദ്യാർഥികളുടെ ആവശ്യം രാഷ്ട്രീയപരമായി കൈകാര്യം ചെയ്യേണ്ട വിഷയമല്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. തികച്ചും സാങ്കേതികമായ കാര്യമാണിത്. മെഡിക്കൽ കോളെജ് അധ്യാപകർ തന്നെ തീരുമാനം വിദ്യാർഥികളെ അറിയിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
  • കെഎസ്ഇബിയും മോട്ടോർ വാഹന വകുപ്പും തമ്മിലുള്ള പോര് തുടരുന്നു. വൈദ്യുതി ബില്ല് അടയ്ക്കാത്തതിനാൽ കാസർഗോട് കറന്തക്കാടുള്ള ആർടിഒ എന്‍ഫോഴ്സ്മെന്‍റ് ഓഫിസിന്‍റെ ഫ്യൂസൂരി കെഎസ്ഇബി. 23,000 രൂപ ബിൽ അടയ്ക്കാനുള്ള അവസാന തീയതി ഈ മാസം 26 ആയിരുന്നു. വൈദ്യുതി മുടങ്ങിയതിനാൽ ഓഫീസ് പ്രവർത്തനം തടസപ്പെട്ടു.
  • ബസുകളിൽ ക്യാമറ സ്ഥാപിക്കാനുള്ള സമയപരിധി സർക്കാർ മൂന്നു മാസം കൂടി നീട്ടി. ജൂൺ 30 ന് മുൻപ് ബസുകളിലെല്ലാം ക്യാമറ സ്ഥാപിക്കണമെന്നായിരുന്നു നേരത്തെ പുറപ്പെടുവിച്ച ഉത്തരവ്. സമയം നീട്ടി നൽകണമെന്ന് കെഎസ്ആർടിസിയും സ്വകാര്യ ബസുകളും സർക്കാരിനോട് ആവശ്യപ്പെട്ടതിനെത്തുടർന്ന് സെപ്റ്റംബർ 30 വരെ സമയം നീട്ടുകയായിരുന്നു.
  • സംസ്ഥാനത്ത് 51 ആധുനിക മത്സ്യമാര്‍ക്കറ്റുകള്‍ സ്ഥാപിക്കുന്നതിനായി 138 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ടെന്നും ഇവയുടെ നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്നും ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച അടൂര്‍ ശ്രീമൂലം മാര്‍ക്കറ്റിന്‍റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
  • കാട്ടാക്കട ക്രിസ്റ്റ്യൻ കോളെജിലെ യുയുസി ആൾമാറാട്ട കേസിൽ 2 പ്രതികളുടെയും മുൻകൂർ ജാമ്യ ഹർജി ഹൈക്കോടതി തള്ളി. കൊളെജ് മുൻ പ്രിൻസിപ്പൽ ജി.ജെ. ഷൈജു, എസ്എഫ്ഐ നേതാവ് വിശാഖ് എന്നിവരുടെ ഹർജികളാണ് തള്ളിയത്. രണ്ടു പ്രതികളും ജൂലൈ നാലിന് അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാകണമെന്നും കോടതി ആവശ്യപ്പെട്ടു.
  • നിഖിൽ തോമസിന്‍റെ എംകോം പ്രവേശനത്തിനായി ഛത്തീസ്ഗഡിലെ കലിംഗ സർവകലാശാലയുടെ വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഉണ്ടാക്കി നൽകിയ ഏജൻസി തട്ടിപ്പുകാരൻ അറസ്റ്റിൽ. കൊച്ചിയിലെ ഓറിയോൺ എഡ്യു വിങ് സ്ഥാപന നടത്തിപ്പുകാരൻ സജു എസ്. ശശിധരനാണ് അറസ്റ്റിലായത്.
  • ഗുണ്ടാത്തലവൻ ആതിഖ് അഹമ്മദിൽ നിന്നു കണ്ടുകെട്ടിയ ഭൂമിയിൽ പാവങ്ങൾക്കായി സർക്കാർ നിർമിച്ച ഫ്ലാറ്റുകളുടെ താക്കോൽദാനം നടത്തി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് . 76 ഫ്ലാറ്റുകളുടെ താക്കോൽദാനമാണ് നടത്തിയത്. പ്രധാനമന്ത്രിയുടെ ആവാസ് യോജന പദ്ധതിക്കു കീഴിലാണ് ഫ്ലാറ്റുകൾ പണിതിരിക്കുന്നത്.
  • ബംഗളൂരുവിൽ അനധികൃത സ്വത്ത് സമ്പാദനക്കേസിൽ അറസ്റ്റിലായ കെ ആർ പുരം തഹസിൽദാർ അജിത് റായിയുടെ വീട്ടിൽ നിന്നു പിടിച്ചെടുത്തത് കോടിക്കണക്കിന് വിലമതിക്കുന്ന സാധനങ്ങളെന്ന് റിപ്പോർട്ട്. സ്വർണവും പണവും നാല് ആഡംബര കാറുകളും പിടിച്ചെടുത്തു.
  • ഡൽഹി മെട്രൊയിൽ യാത്രക്കാർക്ക് മദ്യം കൊണ്ടുപോകുന്നതിനുള്ള വിലക്ക് നീക്കി ഉത്തരവ്. നിലവിൽ ഒരാൾക്ക് രണ്ടു കുപ്പി വരെ കൊണ്ടുപോകാനുള്ള അനുമതി നൽകി. സീൽ പൊട്ടിച്ച കുപ്പികൾ കൊണ്ടുപോകാൻ പാടില്ല.
  • പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാനുള്ള കുറഞ്ഞ പ്രായം 18 ൽ നിന്ന് 16 ആക്കണമെന്ന് മധ്യപ്രദേശ് ഹൈക്കോടതി നിരീക്ഷണം. ലൈംഗിക ബന്ധത്തിൽ ഏർപ്പെടാനുള്ള കുറഞ്ഞ പ്രായം പതിനെട്ടായി ഉയർത്തിയത് സാമൂഹിക ഘടനയെ ബാധിച്ചതായി ഹൈക്കോടതി ജസ്റ്റിസ് ദീപക് കുമാർ അഗർവാൾ ചൂണ്ടിക്കാട്ടി. നേരത്തെ മദ്രാസ് ഹൈക്കോടതിയും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത്തരം നിർദേശം പരിഗണനയിലില്ലെന്ന് കേന്ദ്രം പാർലമെന്‍റിൽ വ്യക്തമാക്കിയിരുന്നു.
  • മേയിലും ജൂൺ ആദ്യവും കുതിച്ചുകയറിയ ആഭ്യന്തര വിമാന ടിക്കറ്റ് നിരക്കുകൾ കുത്തനെ കുറയുന്നു. മൺസൂൺ ശക്തമാകുന്നതോടെ വിമാന യാത്രക്കാരുടെ എണ്ണം കുറയുന്നതാണ് കാരണം.
  • കേന്ദ്ര സർക്കാരിന്‍റെ ഡൽഹി ഓർഡിനസ് നിരോധിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി. തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനോടുള്ള അവഹേളനമാണ് ഓർഡിനസ്. ഇത് ഭരണഘടനാവിരുദ്ധവും ജനാധിപത്യവിരുദ്ധവുമാണ്. സർക്കാരിന് അനകൂലമായ വിധി മറികടക്കാനാണ് കേന്ദ്ര സർക്കാർ ഓർഡിനസ് കൊണ്ടു വന്നതെന്നും ഡൽഹി സർക്കാർ സുപ്രീംകോടതിയിൽ വ്യക്തമാക്കി.
  • കേന്ദ്ര സർക്കാർ- ട്വിറ്റർ പോരിൽ നിർണായക വിധിയുമായി കർണാടക ഹൈക്കോടതി. സുരക്ഷാ ഭീഷണി ഉയർത്തുന്ന ട്വിറ്റർ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യണമെന്ന് കേന്ദ്രം ട്വിറ്ററിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിൽ സ്റ്റേ ആവശ്യപ്പെട്ടാണ് ട്വിറ്റർ ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ, സ്റ്റേ നൽകാനാവില്ലെന്നും കേന്ദ്ര സർക്കാർ നിർദേശം അകാരണമായി വൈകിച്ചതിന് ട്വിറ്റർ 50 ലക്ഷം രൂപ പിഴ അടയ്ക്കണമെന്നും കോടതി ഉത്തരവിട്ടു.
  • ഗുജറാത്തിൽ മഴ ശക്തിപ്രാപിക്കുകയാണ്. കനത്ത മഴയെതുടർന്ന് ഗുജറാത്തിലെ പഞ്ച്മഹലിൽ കുടിലിന് മുകളിൽ മതിൽ ഇടിഞ്ഞു വീണ് 4 കുട്ടികൾ മരിച്ചു. ഹലോലിൽ ജിഐഡിസി മേഖലയിലെ ഫാക്‌ടറിയുടെ സമീപത്തെ മതിലാണ് ഇടിഞ്ഞു വീണത്.
  • മികച്ച സഹകാരിയ്‌ക്കുള്ള റോബർട്ട് ഓവൻ പുരസ്‌‌കാരം ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സഹകരണ സംഘം പ്രസിഡന്റ്‌ രമേശൻ പാലേരിയ്‌‌ക്കും മന്ത്രിയുടെ പ്രത്യേക പുരസ്‌‌കാരം കൊല്ലം എൻ എസ്‌ ആശുപത്രി പ്രസിഡന്റ്‌ പി രാജേന്ദ്രനും. ഒരുലക്ഷം രൂപയും ഫലകവുമാണ്‌ അവാർഡ്‌. സഹകരണമന്ത്രി വി എൻ വാസവൻ വാർത്താസമ്മേളനത്തിലാണ്‌ പുരസ്‌‌കാരങ്ങൾ പ്രഖ്യാപിച്ചത്.
  • ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിന്റെ സാമൂഹികാഘാത പഠനം നടത്തിയ ഏജൻസി വെള്ളിയാഴ്‌ച വൈകിട്ട്‌ കലക്ടർക്ക്‌ അന്തിമ റിപ്പോർട്ട് സമർപ്പിച്ചു. തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന സെന്റർ ഫോർ മാനേജ്മെന്റ്‌ ഡെവലപ്‌മെന്റാണ് സാമൂഹികാഘാത പഠനം നടത്തിയത്. കരട് റിപ്പോർട്ട് മുമ്പേ പ്രസിദ്ധീകരിച്ചിരുന്നു. തുടർന്ന് മണിമല, എരുമേലി തെക്ക് വില്ലേജുകളിൽ പദ്ധതിക്കായി ഏറ്റെടുക്കാൻ നിശ്‌ചയിച്ച സ്ഥലത്തിന്റെ ഉടമകളിൽനിന്നും പൊതുജനങ്ങളിൽനിന്നും അഭിപ്രായം തേടി രണ്ട്‌ ഹിയറിങ്‌ നടത്തി. ഇവിടെ ഉയർന്ന അഭിപ്രായങ്ങൾകൂടി പരിഗണിച്ചാണ് അന്തിമ റിപ്പോർട്ട് തയ്യാറാക്കിയത്.
  • രണ്ടാംഭാര്യയുടെ പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ചയാൾ പിടിയിൽ. പാൽകുളങ്ങര സ്വദേശി കണ്ണപ്പ(വൈശാഖ്‌)നെയാണ്‌ തിരുവനന്തപുരം ഫോർട്ട് പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. വൈശാഖ്‌ ആദ്യഭാര്യയുമായി പിണങ്ങി കഴിയുകയായിരുന്നു. അതിനിടെയാണ്‌ പെൺകുട്ടിയുടെ അമ്മയ്‌‌ക്കൊപ്പം താമസമാരംഭിച്ചത്‌. ഇവർ നിയമപരമായി വിവാഹിതരായിരുന്നില്ല.
  • തമിഴ്നാട്ടില്‍ അസാധാരണ നീക്കത്തിലൂടെ ഡിഎംകെ മന്ത്രി വി സെന്തിൽ ബാലാജിയെ ഗവർണർ ആർ എൻ രവി മന്ത്രിസഭയില്‍നിന്ന് പുറത്താക്കി. പ്രതിഷേധം ശക്തമായതിനു പിന്നാലെ നടപടി ഗവർണർ മരവിപ്പിച്ചു. മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ ശുപാര്‍ശയില്ലാതെയാണ് സെന്തിൽ ബാലാജിയെ പുറത്താക്കിയത്‌. മുഖ്യമന്ത്രി അറിയാതെ ​ഗവര്‍ണര്‍ നേരിട്ട് മന്ത്രിയെ പുറത്താക്കുന്നത് രാജ്യത്ത് ആദ്യം. മന്ത്രിമാരെ നേരിട്ട് നിയമിക്കാനും പുറത്താക്കാനും ​ഗവര്‍ണര്‍ക്ക് ഭരണഘടന പ്രകാരം അധികാരമില്ലാതിരിക്കെ അദ്ദേഹത്തിന്റെ നടപടിയിൽ വ്യാപക പ്രതിഷേധമുയർന്നു. ഗവർണറുടെ നിയമവിരുദ്ധ നടപടി നിയമപരമായി നേരിടുമെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പ്രതികരിച്ചതിനു പിന്നാലെയാണ്‌ തീരുമാനം മരവിപ്പിച്ചത്‌.