️കെഎസ്ആർടിസിയുടെ നൂറ് കോടി രൂപയുടെ കണക്ക് അക്കൗണ്ടിൽ രേഖപ്പെടുത്തിയിട്ടില്ലെന്ന് ധനകാര്യ വിഭാഗത്തിന്റെ പരിശോധന റിപ്പോർട്ട്. 2012-15 കാലഘട്ടത്തിലെ ധനവിനിയോഗത്തിലെ പരിശോധനാ റിപ്പോർട്ടിലാണ് ഗുരുതര ക്രമക്കേട് കണ്ടെത്തിയത്. ഈ പരിശോധനാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു എംഡി ബിജു പ്രഭാകർ അക്കൗണ്ട് ഓഫീസർക്കെതിരേ നടപടി സ്വീകരിച്ചത്. ബാങ്ക് , ട്രഷറി ഇടപാടുകളുടെ രേഖകൾ സൂക്ഷിച്ചിരുന്നില്ല. ഇതൊന്നും രേഖപ്പെടുത്താതെ മനപ്പൂർവ്വം ആശയക്കുഴപ്പമുണ്ടാക്കാനുള്ള ശ്രമമാണ് നടന്നതെന്നാണ് ധനകാര്യവകുപ്പ് പരിശോധനയിൽ കണ്ടെത്തിയത്. അന്വേഷണം നടത്തണമെന്ന ശുപാർശയോടെയാണ് റിപ്പോർട്ട് അവസാനിക്കുന്നത്.
️കർഷക സംഘടനാ നേതാവ് ബൽദേവ് സിങ് സിർസ ഉൾപ്പെടെ നാൽപ്പതു പേരെ എൻ.ഐ.എ. ചോദ്യംചെയ്യാൻ വിളിപ്പിച്ച നടപടിയിൽ കേന്ദ്രസർക്കാരിനെതിരെ ശിരോമണി അകാലിദൾ. കർഷക നേതാക്കളെയും കർഷകസമരത്തെ പിന്തുണയ്ക്കുന്നവരെയും ഭയപ്പെടുത്താനുള്ള കേന്ദ്രത്തിന്റെ ശ്രമത്തെ ശക്തമായി അപലപിക്കുന്നെന്ന് ശിരോമണി അകാലി ദൾ നേതാവും എം.പിയുമായ സുഖ്ബിർ സിങ് ബാദൽ ട്വീറ്റ് ചെയ്തു.
️മലബാർ എക്സ്പ്രസ്സിന്റെ ലഗ്ഗേജ് വാനിലുണ്ടായ തീപിടിത്തവുമായി ബന്ധപ്പെട്ട് കാസർകോട് സ്റ്റേഷനിലെ പാർസൽ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. ബൈക്ക് ലോഡ് ചെയ്യുന്നതിന്റെ ചുമതലുള്ള പാർസൽ ക്ലർക്കിനെയാണ് സസ്പെൻഡ് ചെയ്തത്. ഇന്നലെ പുലർച്ചെ ഇടവ സ്റ്റേഷനടുത്താണ് ലഗ്ഗേജ് വാനിൽ തീപിടിത്തമുണ്ടായത്. തീ ശ്രദ്ധയിൽപ്പെട്ട യാത്രക്കാർ ചങ്ങല വലിച്ച് തീവണ്ടി നിർത്തി റെയിൽവേ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. തീപിടിച്ച ബോഗി മറ്റ് കോച്ചുകളിൽ നിന്ന് പെട്ടെന്ന് തന്നെ വേർപ്പെടുത്തി. അരമണിക്കൂറിനുള്ളിൽ തീയണക്കാൻ കഴിഞ്ഞു. തീപ്പിടിത്തമുണ്ടായ പാർസൽ ബോഗിയിൽ ബൈക്കുകളുണ്ടായിരുന്നു. ബൈക്കുകൾ ലോഡ് ചെയ്യുമ്പോൾ പെട്രോൾ പൂർണമായും നീക്കംചെയ്യണമെന്നാണ് നിയമം. ഇതിൽ വീഴ്ച സംഭവിച്ചിട്ടുണ്ടെന്നാണ് സംശയിക്കുന്നത്.
️കേന്ദ്ര സർക്കാർ കൊണ്ടുവന്ന പുതിയ കാർഷിക നിയമങ്ങൾക്കെതിരായ പ്രക്ഷോഭം 2024 മെയ് വരെ തുടർന്നുകൊണ്ടു പോകാൻ കർഷക സംഘടനകൾ തയ്യാറാണെന്ന് വ്യക്തമാക്കി ഭാരതീയ കിസാൻ യൂണിയൻ (ബികെയു) നേതാവ് രാകേഷ് ടിക്കായത്ത്. കർഷകർ ഡൽഹി അതിർത്തികളിൽ നടത്തിവരുന്ന പ്രക്ഷോഭം ആശയപരമായ വിപ്ലവമാണെന്നും നാഗ്പൂരിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ടിക്കായത്ത് പറഞ്ഞു.
️ കെ.എസ്.ആർ.ടി.സി.യെ നന്നാക്കാമെന്ന് ആത്മവിശ്വാസമുണ്ടെന്നും ജീവനക്കാരെ അടച്ചാക്ഷേപിച്ചിട്ടില്ലെന്നും കെ.എസ്.ആർ.ടി.സി എംഡി ബിജു പ്രഭാകർ. ആക്ഷേപിച്ചത് കൊണ്ടിട്ടുണ്ടെങ്കിൽ അത് കാട്ടുകള്ളന്മാർക്കാണ്. പ്രശ്നമുണ്ടാക്കാനല്ല, പ്രശ്നം പരിഹരിക്കാനാണ് ശ്രമമെന്നും കെ.എസ്.ആർ.ടി.സിയിൽ കുറച്ചു പേർ മാത്രമാണ് പ്രശ്നമുണ്ടാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
️ബൈപ്പാസിന്റെ ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയെ ഇനിയും കാത്തുനിൽക്കാനാവില്ലെന്ന് മന്ത്രി ജി. സുധാകരൻ. ഉദ്ഘാടനത്തിന് പ്രധാനമന്ത്രിക്ക് താതപര്യമുണ്ടെന്നറിയിച്ചിരുന്നു. എന്നാൽ രണ്ട് മാസമായിട്ടും ഒരു പ്രതികരണവുമില്ല. ഒരു മാസം കൂടിയേ ഇനി കാക്കാനാവൂവെന്നും ഇല്ലെങ്കിൽ ബൈപ്പാസ് സംസ്ഥാന സർക്കാർ ഉദ്ഘാടനം ചെയ്യുമെന്നും മന്ത്രി ജി. സുധാകരൻ അറിയിച്ചു.
️ഡൽഹിയിൽ കോൺഗ്രസ് നേതാക്കളുമായി ഹൈക്കമാൻഡ് നടത്തുന്ന ചർച്ചയിൽ ഡി.സി.സി പുനഃസംഘടന മുഖ്യ അജണ്ടയാകുമെന്ന് റിപ്പോർട്ട്. പ്രവർത്തന മികവില്ലാത്ത ഡിസിസി അധ്യക്ഷൻമാരെ മാറ്റണമെന്നാണ് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്റെ നിലപാട്. എന്നാൽ അഴിച്ചുപണി ഗുണത്തേക്കാൾ ഏറെ ദോഷം ചെയ്യുമെന്നാണ് എ, ഐ ഗ്രൂപ്പുകളുടെ അഭിപ്രായം.
️വടകര സീറ്റ് ആർഎംപിക്ക് നൽകുന്നത് ചർച്ച ചെയ്തിട്ടില്ലെന്ന് കെ. മുരളീധരൻ എംപി. യു.ഡി.എഫിന് പുറത്തുള്ളവർക്ക് സീറ്റ് നൽകുന്ന കാര്യം മുന്നണി ചർച്ച ചെയ്ത് തീരുമാനിക്കേണ്ടതാണ്. എന്നാൽ തദ്ദേശ തിരഞ്ഞെടുപ്പിൽ ആർഎംപി സഖ്യം യുഡിഎഫിന് ഗുണം ചെയ്തുവെന്നും മുരളീധരൻ പറഞ്ഞു.
️പിണറായി വിജയനെ കണ്ട് ക്ഷമ പറയണമെന്ന് കമ്യൂണിസ്റ്റ് സൈദ്ധാന്തികൻ ബർലിൻ കുഞ്ഞനന്തൻ നായർ. തനിക്ക് തെറ്റുപറ്റി. വിഭാഗീയതയുടെ കാലത്ത് വി.എസ്. അച്യുതാനന്ദനൊപ്പം നിന്നതാണ് പിണറായിയുമായി അകലാൻ കാരണം. പിണറായിയാണ് ശരിയെന്ന് തെളിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
️ഡൽഹിയിലെ കർഷക പ്രക്ഷോഭം ശക്തമായി തുടരുന്നതിനിടെ കാർഷിക നിയമങ്ങളെ വീണ്ടും പ്രതിരോധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മൂന്ന് കാർഷിക നിയമങ്ങളും രാജ്യത്തെ കർഷകരുടെ വരുമാനം പലമടങ്ങ് വർധിപ്പിക്കാൻ സഹായിക്കുമെന്ന് അമിത് ഷാ ആവർത്തിച്ചു. കർണാടകയിലെ ബഗൽകോട്ടിലെ ബി.ജെ.പി റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
️പത്തനാപുരം എംഎൽഎ കെ.ബി ഗണേഷ് കുമാറിന്റെ വാഹനത്തിനുനേരെ കല്ലേറ്. ഞായറാഴ്ച വൈകീട്ട് കൊല്ലം ചവറയിൽവച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ അദ്ദേഹത്തിന്റെ വാഹനം തടഞ്ഞ് കരിങ്കൊടി കാണിക്കുകയും ചില്ല് എറിഞ്ഞു തകർക്കുകയും ചെയ്തു.
️സംസ്ഥാന ഭാഗ്യക്കുറിയുടെ ക്രിസ്മസ്-പുതുവത്സര ബമ്പർ ടിക്കറ്റ് നറുക്കെടുത്തു. ഒന്നാം സമ്മാനമായ 12 കോടിക്ക് അർഹമായ ടിക്കറ്റിന്റെ നമ്പർ: X G 358753. ആര്യങ്കാവിലെ ഭരണി ഏജൻസി മുഖേനെയാണ് ടിക്കറ്റ് വിറ്റത്.
️നാലാമത് ഒ.എൻ.വി. സാഹിത്യ പുരസ്കാരം ഡോ. എം. ലീലാവതിക്കു സമർപ്പിച്ചു. കളമശ്ശേരിയിലെ വസതിയിൽ നടന്ന ചടങ്ങിൽ ഒ.എൻ.വി. കൾച്ചറൽ അക്കാദമി പ്രസിഡന്റ് അടൂർ ഗോപാലകൃഷ്ണൻ പുരസ്കാരം സമർപ്പണം നടത്തി. മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ചടങ്ങ് ഉദ്ഘാടനം ചെയ്തു. മൂന്നുലക്ഷം രൂപയും ശിൽപവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.
️ജൂണിൽ നടക്കുന്ന ജി-7 ഉച്ചകോടിയിൽ അതിഥിയായി പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ച് ബ്രിട്ടൻ. ജി-7 ഉച്ചകോടിക്ക് മുമ്പ് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഇന്ത്യ സന്ദർശിച്ചേക്കുമെന്നും ബ്രിട്ടീഷ് ഹൈകമ്മീഷൻ പ്രസ്താവനയിൽ അറിയിച്ചു.
️കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരേ കർണാടകയിൽ കർഷകരുടെ പ്രതിഷേധം. ബെലഗാവിയിൽ സ്വകാര്യ കമ്പനിയുടെ തറക്കല്ലിടൽ ചടങ്ങിന് എത്തിയപ്പോഴായിരുന്നു പ്രതിഷേധം. അമിത് ഷായെ കർഷക വിരോധി എന്നാണ് പ്രതിഷേധക്കാർ അഭിസംബോധന ചെയ്തത്. കർഷക വിരോധിയായ അമിത് ഷാ ഇവിടംവിട്ടുപോവുക എന്ന് മുദ്രാവാക്യം വിളിച്ചായിരുന്നു കർഷകർ പ്രതിഷേധിച്ചത്.
️യു.ഡി.എഫ്. അധികാരത്തിലെത്തിയാൽ ഉമ്മൻചാണ്ടിയുമായി മുഖ്യമന്ത്രിസ്ഥാനം പങ്കിടുമെന്ന തരത്തിലുള്ള വാർത്തകൾ മാധ്യമസൃഷ്ടിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഡൽഹിയിൽ ഹൈക്കമാൻഡുമായുള്ള കൂടിക്കാഴ്ചയ്ക്ക് എത്തിയതായിരുന്നു അദ്ദേഹം.
️അടൂർ പോലീസ് കാന്റീനിൽ ലക്ഷങ്ങളുടെ ക്രമക്കേടെന്ന് കമാൻഡന്റിന്റെ റിപ്പോർട്ട്. കാന്റീനിലേക്ക് ചെലവാകാൻ സാധ്യതയില്ലാത്ത 42 ലക്ഷം രൂപയുടെ സാധനങ്ങൾ വാങ്ങിയെന്നും 11 ലക്ഷം രൂപയുടെ സാധനങ്ങൾ കാണാനില്ലെന്നും അടൂർ കെഎപി കമാൻഡന്റ് ജെ. ജയനാഥ് ഡിജിപിക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നു.
️സയെദ് മുഷ്താഖ് അലി ട്വന്റി 20 ട്രോഫിയിൽ കേരളത്തിന് തോൽവി. ആന്ധ്രാപ്രദേശാണ് കേരളത്തെ തകർത്തത്. ആറുവിക്കറ്റിനാണ് ടീമിന്റെ വിജയം. ഈ സീസണിൽ കേരളം നേരിടുന്ന ആദ്യ തോൽവിയാണിത്.
️ഇന്ത്യൻ സൂപ്പർ ലീഗീലെ രണ്ടാംപാദ മത്സരത്തിൽ ജംഷേദ്പുർ എഫ്.സിയെ കീഴടക്കി നോർത്ത് ഈസ്റ്റ് യുണൈറ്റഡ്. ഒന്നിനെതിരേ രണ്ടുഗോളുകൾക്കാണ് ടീം വിജയം സ്വന്തമാക്കിയത്. നോർത്ത് ഈസ്റ്റിനായി അശുതോഷ് മെഹ്തയും ഡെഷോൺ ബ്രൗണും സ്കോർ ചെയ്തപ്പോൾ ജംഷേദ്പുരിന്റെ ആശ്വാസ ഗോൾ നായകൻ പീറ്റർ ഹാർട്ലി നേടി.
️കേരളത്തിൽ ഇന്നലെ 5005 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 767, കോഴിക്കോട് 677, മലപ്പുറം 479, കൊല്ലം 439, പത്തനംതിട്ട 427, കോട്ടയം 399, ആലപ്പുഴ 302, തിരുവനന്തപുരം 296, തൃശൂർ 262, കണ്ണൂർ 239, ഇടുക്കി 237, വയനാട് 226, പാലക്കാട് 176, കാസർകോട് 79 എന്നിങ്ങനേയാണ് ജില്ലകളിൽ രോഗബാധ സ്ഥിരീകരിച്ചത്.
️കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 21 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3463 ആയി.
️രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4408 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 431, കൊല്ലം 176, പത്തനംതിട്ട 437, ആലപ്പുഴ 512, കോട്ടയം 367, ഇടുക്കി 83, എറണാകുളം 427, തൃശൂർ 433, പാലക്കാട് 221, മലപ്പുറം 515, കോഴിക്കോട് 457, വയനാട് 179, കണ്ണൂർ 118, കാസർഗോഡ് 52 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്നലെ നെഗറ്റീവായത്. 68,991 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 7,75,176 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.